Monday 27 June 2016

ബേണിലെ അത്ഭുതം : ലോകത്തിലെ 2 രാജ്യങ്ങളെ മാറ്റി വരച്ച ഒരു മത്സരം

ആയിരത്തി തൊള്ളായിരത്തി അമ്പതുകൾ ... രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം വീണ്ടും ശാന്തതയിലേക് നീങ്ങി കൊണ്ടിരുന്നു . ലോകമഹായുദ്ധത്തിൽ ഏറ്റവും നഷ്ടം നേരിട്ടത് ജർമനിക്ക് ആയിരുന്നു . ഒരു അർത്ഥ ത്തിൽ ജർമനി എന്ന രാജ്യമേ ഇല്ലാതായി .രാജ്യമേ വിഭജിക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ കീഴിൽ ഒരു ഭാഗം . യൂറോപ്പിലെ പ്രബല കക്ഷികളായ ബ്രിട്ടൻ അമേരിക്കകീഴിൽ മറ്റൊരു ഭാഗം.  ഫ്രാൻസിന്റെ കീഴിലുമുണ്ടായിരുന്നു ഒരു ചെറിയ കഷ്ണം . അത് സാർ എന്നറിയപ്പെട്ടു.

1954 ആ വർഷമായിരുന്നു ഫുട്ബോൾ ലോകകപ്പ് സ്വിറ്റസർലണ്ടിൽ വച്ച് നടന്നത്. മാന്ത്രിക മാഗ്യാർ എന്നറിയപ്പെട്ട ഹംഗറി ടീമായിരുന്നു എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത് . നാലര വർഷമായി ആരാലും തോല്പിക്കപ്പെടാതെ അജയ്യനായി ആയിരിന്നു അവരുടെ വരവ്.

4 ജൂലൈ 1954

ഗോൾ........അക്ഷരാർത്ഥത്തിൽ സ്റ്റേഡിയം ആകെ പൊട്ടിത്തെറിക്കുകയായിരുന്നു ... സ്റ്റേഡിയം മാത്രമല്ലാ ലോകം മുഴുവൻ അവിശ്വസനീയതോടെ അത് നോക്കി നിന്നു... ജർമനിയിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ആയി കഴിഞ്ഞിരുന്നു... കുറെ നാളുകളായി ജീവിതത്തിൽ ആഘോഷിക്കുവാൻ ഒന്നുമില്ലാതെ ലോകത്തിനു മുന്നിൽ ആകെ നാണം കേട്ട് ആത്മാഭിമാനം വരെ നഷ്ടപ്പെട്ടു തല കുനിച്ചു നിന്ന ജർമൻ ജനതയ്ക്ക് ജീവവായു ലഭിച്ചത് പോലെ ആയിരുന്നു അത്.. കളി തീരുവാൻ ഇനിയും 6 മിനുട്ടുകൾ ശേഷിച്ചിരുന്നെങ്കിലും ജർമനി വിജയം ആഘോഷിച്ചു തുടങ്ങിയിരുന്നു .

ലോകത്തോടൊപ്പം വിഖ്യാതമായ ഹംഗറിയുടെ മാന്ത്രിക മാഗിയാർ കൂട്ടം ഞെട്ടി തരിച്ചിരുന്നു. 88 മിനുട്ട് . ഹംഗറിയുടെ ഫ്രങ്ക് പുഷ്‌കാസിന്റെ നീക്കം . ഇടതു വിങ്ങിലൂടെ കയറി വന്ന പുഷ്കാസ് പന്ത് സ്വീകരിച്ചു കൊണ്ട് ഗോൾ പോസ്റ്റിലേക് കുതിച്ചു .. ജർമൻ പ്രതിരോധം ഒന്നും അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല.. ചെത്തി വീണ ബോൾ പോസ്റ്റിലേക്ക് ... ഗോൾ.... ഹംഗറി ശ്വാസം നേരെ വിട്ടു.. എന്നാൽ അതല്പം നേരമേ ഉണ്ടായുള്ളൂ... ഓഫ്‌സൈഡ്.... ഗോൾ അനുവദിക്കപ്പെട്ടില്ല.

ഫൈനൽ വിസിൽ .......സ്വിറ്റസർലണ്ടിലെ ബേൺ സ്റ്റേഡിയം പൊട്ടിത്തെറിച്ചു .. ജർമൻ ജനത ഒന്നാകെ തെരുവുകളിൽ ആടിയും പാടിയും നടന്നു... ലോകത്തെ മാറ്റി മറിച്ചൊരു ഫുട്ബോൾ മത്സരമായിരുന്നു അത്.. വെർൾഡ് കപ്പ് ഫൈനൽ  ... അതിലുപരി തകർന്നടിഞ്ഞു ഒരു രാജ്യം പോലുമില്ലാതായി കഴിഞ്ഞിരുന്ന ജര്മനിയുടെ ഉദയം ... ലോകം മുഴുവൻ കീഴടക്കിയ ഹംഗറി ഫുട്ബാളിന്റെ അസ്തമയം... ഒരുപാട് സംഭവഗതികളുടെ തുടക്കമായിരുന്നു അന്നത്തെ ആ ഫൈനലിന്റെ അവസാനം .


ആയിരത്തി തൊള്ളായിരത്തി അമ്പതുകൾ .. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജർമനി നാമാവശേഷമായി കഴിഞ്ഞിരുന്നു . സഖ്യ കക്ഷികൾ വീതം വച്ചെടുത്ത കഷ്ണങ്ങൾ മാത്രം . സോവിയറ്റ്  യൂണിയന് കീഴിലും യൂറോപ്യൻ രാജ്യങ്ങളുടെ കീഴിലും സാർ എന്ന പേരിൽ ഫ്രഞ്ച് സേനക്ക് കീഴിലുമായി ചിതറി കിടക്കുന്ന ചെറു കഷ്ണങ്ങളായി ജർമനി മാറിയിരുന്നു .വ്യവസായശാലകൾ എല്ലാം നശിച്ചിരുന്നു . ആത്മവിശ്വാസവും സമ്പത്തും നഷ്ടപെട്ട ജർമൻ ജനത ഒന്നിനോടും പ്രതിപാത്തിയില്ലാതെ ജീവിച്ചു പോന്നിരുന്നത് സമയം. ഹംഗറിയുടെയും സ്ഥിതി ഒട്ടു വ്യത്യസ്തം ആയിരുന്നില്ല . സോവിയറ്റ് അനുകൂല ഗവർമെന്റായിരുന്നു അക്കാലത്തു ഹംഗറി  ഭരിച്ചിരുന്നത് . എന്നാൽ ജർമനി ഇത് നിന്നു വേറിട്ട് ഫുട്ബോളിന് വളരെ അധികം വേരോട്ടം അക്കാലത്തു ഹംഗറിയിലുണ്ടായിരുന്നു . ഗവർമെന്റ് വിവിധ പദ്ധതികളിലൂടെ ഗ്രാമങ്ങളിൽ വരെ ഫുട്ബോൾ വളർത്തിയിരുന്നു . ഒരു കണക്കിന് ഗോവെര്മെന്റ് ജോലിക്കാർ  അല്ലെങ്കിൽ മിലിട്ടറിക്കാർ ആയിരുന്നു കളിക്കാർ. എല്ലാവർക്കും സൈന്യത്തിൽ റാങ്ക് ഉണ്ടായിരുന്നു. കോച്ച് തന്നെ ആയിരുന്നു ഹംഗറിയുടെ കായിക മന്ത്രി .  ഹംഗേറിയൻ ഫുട്ബാളിന്റെ സുവര്ണകാലഘട്ടം ആയിരുന്നു അക്കാലം . മാന്ത്രിക മാഗിയറുകൾ എന്നറിയപ്പെട്ടിരുന്ന  അന്നത്തെ ടീമിലെ പ്രമുഖനായിരുന്നു ഫ്രങ്ക് പുഷ്കാസ് , സാൻഡോർ കോക്സിസ് , നാൻഡോർ ഹിഡിഗ്കുട്ടി , ഗ്യുലാ ഗ്രോസിക്സ് .

മാഗ്യാറുകൾ ലോകഫുട്ബോളില് ചരിത്രം രചിച്ച കാലം. നാലര വർഷം ആരാലും തോല്പിക്കപ്പെടാതെ അപൂർവ റെക്കോർഡുമായി ആയിരുന്നു ഹംഗറി ടീം ലോകകപ്പിന് വേണ്ടി  സ്വിറ്റസർലണ്ടിൽ എത്തിയത് . ബ്രസീൽ , ഫ്രാൻസ്, ഇംഗ്ലണ്ട് ഇറ്റലി ,ഉൾപ്പെടെ 16 ടീമുകൾ പങ്കെടുത്ത ലോകകപ്പിൽ , കപ്പ് ഉറപ്പിച്ചു കൊണ്ടായിരുന്നു ഹംഗറിയുടെ വരവ് . വിഭജിക്കപ്പെട്ടിരുന്ന ജര്മനിയിൽ നിന്നും വെസ്റ് ജർമനി ആയിരുന്നു ലോകകപ്പിൽ എത്തിയത് . യുദ്ധാനന്തരം തകർന്നടിഞ്ഞ ജര്മനിയ്ക്കു നാട്ടിൽ നിന്നും വേണ്ടത്ര സപ്പോർട് ഒന്നും ലഭിച്ചിരുന്നില്ല . ഫ്രിറ്സ് വാൾട്ടർ ആയിരുന്നു ജർമൻ ക്യാപ്റ്റൻ .

രണ്ടാം ലോകമഹായുദ്ധത്തിൽ സൈന്യത്തിൽ ചേർന്ന വാൾട്ടർ യുദ്ധാനന്തരം  റൊമാനിയ ലെ തടവുകാരെ പാർപ്പിച്ചിരുന്നിടത് അകപ്പെട്ടു. അവിടെ ഹംഗേറിയൻ സ്ലോവാക്യൻ ഗാർഡുകളോടൊപ്പം കളിച്ച വാൾട്ടർ പെട്ടെന്ന് തന്നെ ശ്രദ്ധആകുലനായി. ശേഷം അവിടെ എത്തിയ സോവിയറ്റു സൈന്യം ജർമൻ തടവുകാരെ എല്ലാം സോവിയറ്റു യൂണിയനിലേക് മാറ്റുവാൻ തുടങ്ങി. ഗുലാഗ് തടവറയിൽ പ്രവേശിക്കപ്പെട്ട തടവുകാർ ഒന്നുപോലും 5 വർഷം പോലും ജീവിച്ചിരുന്നില്ല . എന്നാൽ ഭാഗ്യം ഒരു ഹംഗേറിയൻ ഗാർഡിന്റെ രൂപത്തിൽ വാൾട്ടർ നെ തുണച്ചു .  ജർമനിക്കു വേണ്ടി വാൾട്ടർടെ കളി കണ്ടിട്ടുള്ള ഗാർഡ് , സോവിയറ്റു സേനയോട് , വാൾട്ടർ  ജർമൻ അല്ല, എന്നാൽ ഫ്രഞ്ച് അധീനതയിലുള്ള സാർ ടെറിറ്റോറി ഉള്ളതാണെന്ന് പറഞ്ഞു റഷ്യൻ തടവറ എന്ന കുരുക്കിൽ നിന്നു രക്ഷിച്ചു . ശേഷം ജർമനി യിൽ എത്തിയ വാൾട്ടർ ജർമൻ ടീമിന്റെ ക്യാപ്റ്റൻ ആയി മാറി. ആ വാൽട്ടറുടെ കീഴിലാണ് ജർമൻ ടീം ലോകകപ്പിനെത്തിയത് .

ആദ്യമായി ലോകകപ്പിന് എത്തിയ ദക്ഷിണ കൊറിയയെ 9 -0  എന്ന നിലയിൽ ഗോൾ മഴയിൽ മുക്കി കൊണ്ടാണ് ഹംഗറി വരവറിയിച്ചത് . ക്യാപ്റ്റനും  താരവുമായ പുഷ്കാസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ കോക്സിസ് ഹാട്രിക് തികച്ചു . തുർക്കിയെ 4 -1 ന് പരാജയപ്പെടുത്തിയ ജർമനിയെ ആരും അത്ര കണക്കിലെടുത്തതുമില്ല.

വെസ്റ് ജർമനിയുടെ അടുത്ത മത്സരം ഹംഗേറിയൻ ടീമുമായിട്ടായിരുന്നു . ഏവരും പ്രതീക്ഷിച്ചതുപോലെ 8 -3 നു ജർമയിയെ തകർത്തെറിഞ്ഞു കൊണ്ട് ഹംഗറി മുന്നേറി. യുദ്ധത്തിലും കളികളിലും പരാജയം എട്ടു വാങ്ങിയ ജർമൻകാർ ഫുട്ബോൾ കളി പോലും വെറുത്തു . മുൻ നിര കളിക്കാരെ പുറത്തിരുത്തി റിസേർവ് ടീമിനെ കൊണ്ട് ഹംഗറിക്കെതിരെ കളിപ്പിച്ച ജർമൻ കോച്ച് ഹെർബെർഗറിനെതിരെ രോഷം അണപൊട്ടി ഒഴുകി .

എന്നാൽ കോച്ചിന്റെ മനസ്സിൽ മറ്റൊരു സുന്ദരമായ പ്ലാൻ ആയിരുന്നു. ഹംഗറിക്കെതിരെ തന്റെ വജ്രസ്ത്രങ്ങൾ എല്ലാം ഒളിപ്പിച്ചു വച്ച ഹെർബെർജറുടെ തീരുമാനം മൂലം ജർമൻ കളിക്കാരെ പറ്റി ഹംഗറിക്ക് വ്യക്തമായ അറിവുണ്ടായിരുന്നില്ല .

ക്വാർട്ടർ ഫൈനലിൽ യൂഗോസ്ലോവിയയെ 2 -0 ന് തോൽപിച്ചു കൊണ്ട് ജർമനി യും ബെർണിലെ യുദ്ധം എന്നറിയപ്പെട്ട മത്സരത്തിൽ  ബ്രസീലിനെ 4 -2 ന് തോൽപിച്ചു കൊണ്ട് ഹംഗറിയും  സെമിഫൈനൽ  ബെർത് കരസ്ഥമാക്കി .

മുൻ ചാമ്പ്യൻ ആയ ഉറുഗ്വായ്യെ തോൽപിച്ചു കൊണ്ട് ഹംഗറി പട ഫൈനലിലേക് മാർച് ചെയ്തപ്പോൾ ഓസ്ട്രിയയെ 6 -1 ണ് തകർത്തു കൊണ്ട് ജർമനിയും എത്തി . ഫൈനലിൽ എത്തിയെങ്കിലും ജർമനിക്കു ആത്മ വിശ്വാസം ഉണ്ടായിരുന്നില്ല . ഗ്രൂപ് ഘട്ടത്തിൽ ഹംഗറി അവരെ തുരത്തിയതിന്റെ ഓര്മ ജർമൻ പടയെ വേട്ടയാടി.
ഹംഗറി ആണെങ്കിൽ എക്കാലത്തെയും ഉയർന്ന ഫോമിലും ആയിരുന്നു .

3 ജൂലൈ

ജർമൻ കോച്ച് ഹെർബെർഗറിനെ അഭിമുഖം ചെയ്യാൻ വന്ന ഹംഗേറിയൻ പത്രപ്രവർത്തകൻ , ഫൈനലിൽ ജര്മനിയുടെ വിജയ സാധ്യതാ ആരാഞ്ഞു . ഹെർബെർഗെർ പറഞ്ഞു  " നല്ല തെളിഞ്ഞ കാലാവസ്ഥാ ആണെങ്കിൽ ഹംഗറിയെ തടുക്കുവാൻ ആരാലും കഴിയുകയില്ല . കപ്പ് നിങ്ങൾക്കു തന്നെ .. എന്നാൽ മഴ പെയ്യുകാ ആണെങ്കിൽ നിങ്ങൾക്കല്പം ബുദ്ധിമുട്ടായിരിക്കും .. എന്നു മാത്രമല്ല കപ്പ് ഞങ്ങൾക്കും ആയിരിക്കും... കാരണം ഇത് ഫ്രിട്സ് വാൾട്ടർ കാലാവസ്ഥ ആണ് . "

ജർമൻ ക്യാപ്റ്റൻ വാൾട്ടർ ഇങ്ങനത്തെ ബുദ്ധിമുട്ടുള്ള  കാലാവസ്ഥകളിൽ ആയിരുന്നു തന്റെ ഏറ്റവും മികച്ച പ്രകടങ്ങൾ പുറത്തെടുത്തിട്ടുള്ളത് . പോരാത്തതിന് നഞ്ച പ്രതലത്തിൽ കളിക്കുമ്പോൾ ഹംഗേറിയൻ ടീമിനെ കളി കൈമോശം വരുന്നതും കോച്ച് ശ്രദ്ധിച്ചിരുന്നു .

4 ജൂലൈ : ഫൈനൽ ദിവസം

ടീമുകൾ സ്റ്റേഡിയം ഇത് എത്തുന്നതിനു മുന്നേ കനത്ത മഴ ബേൺ സ്റ്റേഡിയം ത്തെയും ജർമൻ ആരാധകരുടെ ഹൃദയത്തെയും നനച്ചു കൊണ്ട് പെയ്തിറങ്ങി . പൂർണമായും ഫിറ്റ് അല്ലാത്ത പുഷ്‌കാസിന്റെ കീഴിൽ ഹംഗറിയും ഫ്രിട്സ് വാൾട്ടർ ടെ കീഴിൽ ജർമനിയും കളിക്കാനിറങ്ങി. എന്നാൽ മഴയുടെ ആനുകൂല്യം പ്രതീക്ഷിച്ചിറങ്ങിയ ജർമനിയെ ഞെട്ടിച്ചു കൊണ്ട് കളി തുടങ്ങി ആറാം മിനിറ്റിൽ പുഷ്കാസ് ഗോൾ നേടി ഹംഗറിയെ മുന്നിൽ കയറ്റി.  എന്നാൽ ഹംഗേറിയൻ മുന്നേറ്റം അതു കൊണ്ട് അവസാനിച്ചില്ല . കൃത്യം രണ്ട് മിനിറ്റിനു ശേഷം  ജർമൻ പ്രതിരോധത്തിന് പറ്റിയ പിഴവിൽ നിന്നും ഹംഗറി തങ്ങളുടെ രണ്ടാം ഗോളും നേടി. പന്തുമായി മുന്നേറിയ  ഹംഗറിയുടെ സീബോര്ഡ് കൈയിൽ നിന്നും പിടിച്ചെടുത്ത പന്ത് ഗോളിക്ക് കൈമാറിയ ജർമൻ പ്രതിരോധത്തിന് പിഴച്ചു. ഗോൾ കീപ്പർ ടോണി ർക്കിന്റെ കൈയിൽ നിന്നും ലേശം തെന്നി മാറിയ പന്തിനെ സീബോർഡ് വീണ്ടും കാലുകളിൽ കോർത്തു കൊണ്ട് പോസ്റ്റിലേക് തൊടുത്തു വിട്ടു.



ജർമൻ ആരാധകർ ഹതാശരായി.. യുദ്ധത്തിലും ജീവിതത്തിലും തോറ്റ തങ്ങൾ കളികളിലും തോല്കുകയാണെന്നു അവർ വിശ്വസിച്ചു. എന്നാൽ ടൂർണമെന്റിൽ ജർമൻ ടോപ് സ്കോറെർ ആയ മുർലോക്ക് കിട്ടിയ ആദ്യ അവസരം തന്നെ മുതലാക്കി  ഹംഗേറിയൻ വല ചലിപ്പിച്ചു .2 -1 . അടുത്ത ഊഴം ഹെൽമുട് റാൻ ന്റെ ആയിരുന്നു. കോച്ച് ഹെർബേഗറിന്റെ രഹസ്യായുധമായിരുന്നു റാൻ . ഫ്രിറ്സ് വാൾട്ടർ എടുത്ത മനോഹരമായ ഫ്രീകിക്കിൽ അതിലും മനോഹരമായി റാൻ ഗോൾ നേടി . അതോടെ ജർമൻ ആരാധകർ ഉഷാറായി. തങ്ങളുടെ ടീമിന് വേണ്ടി അവർ സ്റ്റേഡിയം ഇത് ആർത്തു വിളിച്ചു.
എന്നാൽ ഹംഗേറിയൻ പട മൈതാനത്തിൽ തീ പടർത്തുകയായിരുന്നു. പുഷ്‌കാസിന്റെ നേതൃത്വത്തിൽ ഹംഗറി നിരന്തരം ജർമൻ പോസ്റ്റുകളിൽ ഭീതി വിതച്ചു. ഗോൾ എന്നു ഉറപ്പിച്ച ഒരു ഉഗ്രൻ ഷോട് പോസ്റ്റിൽ തട്ടി തെറിച്ചപ്പോൾ ജർമനി ദീർഘ ശ്വാസം വിട്ടു . കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഹംഗറിക്കു ഗോൾ ഒന്നും നേടാൻ കഴിഞ്ഞില്ല . 

ഒടുവിൽ എണ്പത്തിനാലാം മിനുട്ടിൽ അത് സംഭവിച്ചു. പെനാൽറ്റി ബോക്സിനു പരാതി നിന്ന് പന്ത് സ്വീകരിച്ച റാൻ , പന്ത് ഡ്രിബിൽ ചെയ്ത കൊണ്ട് 2  ഹംഗേറിയൻ ഡിഫെൻഡറിനെ മറി കടന്നു കൊണ്ട് ഗോൾ കീപ്പർ  ഗ്രോസിക്സ് നെ വലതു വശത്തിലൂടെ പോസ്റ്റിന്റെ അരികു ചേർത്ത ഷൂട് ചെയ്തു... ഗോൾ.....ഗോൾ....ഗോൾ....
അതൊരു പുതിയ ഉദയമായിരുന്നു . എല്ലാം അവസാനിച്ചെന്ന് കരുതിയ ഇടത്ത് നിന്ന് ജർമനി എന്ന രാജ്യത്തിന്റെയും അവിടത്തെ കളിയുടെയും ഉദയം . 
ഹംഗറി കിണഞ്ഞു ശ്രമിച്ചെങ്കിലും  ഗോൾ നേടാൻ സാധിച്ചില്ല . പുഷ്കാസ് വീണ്ടും ഒരു ഗോൾ നേടിയപ്പോൾ അത് ഓഫ്‌സൈഡ് ആയി. ഒടുവിൽ ജർമനി ലോക ചാമ്പ്യന്മാരായി ...ശരിക്കും അതൊരു പുത്തൻ ഉണർവായിരുന്നു ജർമൻ ജനതയ്ക്ക് . ടീം ലോകകപ്പ് നേടി എന്നായിരുന്നില്ല.. ഞങ്ങൾ ലോകചാപ്യൻ ആയി എന്നായിരുന്നു ഓരോ ജർമൻ ജനതയും പറഞ്ഞത് . യുദ്ധാനന്തരം തകർന്നടിഞ്ഞു കിടന്ന ജർമനിക്കു പറഞ്ഞറിയിക്കാവുന്നതിലും അധികം മാറ്റങ്ങൾ ആണ് ആ ലോകകപ്പ് വിജയം വരുത്തിയത് . യഥാർത്ഥത്തിൽ പലതായി വിഭജിക്കപ്പെട്ട രാജ്യം എന്നു പോലും പറയാൻ പറ്റാതിരുന്ന ഒരു രാജ്യം വീണ്ടും ജനിക്കുക ആയിരുന്നു ആ വിജയത്തിലൂടെ . ജർമൻ സമ്പത് വ്യവസ്ഥ  കുതിച്ചുയർന്നു . പുതിയ നിക്ഷേപങ്ങളും വന്നു . ജർമനിയിൽ ആകെ ഫുട്ബാൾ ക്ലബ്ബുകൾ രൂപം കൊണ്ടു . പുതിയ കളിക്കാർ ഉണ്ടായി.. 


എന്നാൽ നേരെ വിപരീതമായിരുന്നു ഹംഗറിയിൽ .. പല കളിക്കാരും വെറുക്കപെട്ടവർ ആയി രാജ്യം വിടേണ്ടി വന്നു . പലരുടെയും ബന്ധുക്കൾക്കു ജോലി നഷ്ടപ്പെട്ടു . സുവർണ ടീം എന്നു വിശേഷിക്കപെട്ട ഹംഗേറിയൻ ഫുട്ബാളിന്റെ പ്രതാപം അസ്തമിച്ചു തുടങ്ങി. രാജ്യം എങ്ങും പ്രക്ഷുബ്ധമാവാനും തുടങ്ങി. കമ്മ്യൂണിസ്റ് അനുകൂല ഭരണത്തിനെതിരെ എങ്ങും പ്രക്ഷോഭങ്ങളും നടന്നു . ഒടുവിൽ 1956 ലെ വിപ്ലവത്തിലേക് അത് കൊണ്ടു ചെന്നെത്തിച്ചു . അതിനു ശേഷം ഒരിക്കലും ഹംഗറി പഴയ പ്രതാപത്തിലേക് എത്തി ചേർന്നില്ല .

2  രാജ്യങ്ങളെ തന്നെ മാറ്റി മറിച്ച കളി ഇതുപോലെ വേറെ ഉണ്ടായിട്ടില്ല. ഫുട്ബോൾ എങ്ങനെ ജന ങ്ങളെയും അതു വഴി രാജ്യത്തെയും സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് 1954 ലോകകപ്പ് ഫൈനൽ . ഒരു വിജയം ഒരു രാജ്യത്തിന്റെ ഉദയത്തിനു കാരണമായെങ്കിൽ ഒരു പരാജയം മറ്റൊരു രാജ്യത്തെ തകർത്തു.. 1956 ലെ വിപ്ലവത്തിൽ ആയിരക്കണക്കിനാളുകൾക് ഹംഗറിയിൽ ജീവഹാനി സംഭവിച്ചു . 


German Team

Hungary Team



No comments:

Post a Comment