Saturday 2 July 2016

ബുദ്ധൻ വീണ്ടും ചിരിക്കുന്നു : പൊഖ്‌റാൻ 2 ,സമാധാനത്തിന്റെ ആയുധം


1998 മാർച്ച്

മാർച്ചിലെ ഒരു പുതു ദിനത്തിന്റെ  ആരംഭം ... സൂര്യൻ ഉദിച്ചു തുടങ്ങാറായില്ല . മരുഭൂമിയിൽ   എവിടെയോ ഉള്ള ഒരു സ്ഥലം . മാർച്ചിൽ പതിവുള്ളതു പോലെ ഉള്ള മണൽ കാറ്റോ , മണൽ കൂമ്പാരങ്ങൾ ഉണ്ടാക്കലോ അന്നുണ്ടായിരുന്നില്ല . രാജസ്ഥാൻ മരുഭൂമികളിൽ രാത്രികളിൽ കേൾക്കാറുള്ള മാനുകളുടെ ശബ്ദം പോലും അന്നുണ്ടായില്ല .  ലോകം മുഴുവൻ ആലസ്യത്തിൽ വീണു കിടക്കുമ്പോൾ ഒരു കൂട്ടം ആളുകൾ ഇരുട്ടിന്റെ മറവിൽ വളരെ അദ്ധ്വാനത്തിൽ ആയിരുന്നു. എല്ലാവരും സൈനിക വേഷത്തിൽ ആയിരുന്നു .

ആരുടെ ഒക്കെയോ കണ്ണു വെട്ടിക്കാനുള്ള വ്യഗ്രത അവരിൽ പ്രകടമായിരുന്നു . അതോ പ്രതീക്ഷിച്ചതു പോലെ  കാര്യങ്ങൾ നീങ്ങുന്നതിന്റെ ഉന്മേഷമോ ?എല്ലാവരും സമയം  പാഴാക്കാതെ അവരവരുടെ പണി സൂക്ഷമതയോടെ ചെയ്യുന്നു. രാത്രിയുടെ ആ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ചെറിയ ബുള്ഡോസറുകൾ മുരളുന്നു . ചില ഭാഗങ്ങളിൽ വലിയ കുഴികൾ നിർമിക്കുന്നു.അതിലുള്ള മണ്ണുകൊണ്ട് ചെറിയ മിലിറ്ററി ട്രക്കുകൾ നീങ്ങി .

അവിടെയും ഇവിടെയും ആയി കുറെ അധികം മണൽ കൂമ്പാരങ്ങൾ രൂപപ്പെട്ടു തുടങ്ങിയിരുന്നു . അതു കണ്ടാലറിയാം ഇതു ഒരു ദിവസത്തെ പണി അല്ല എന്നുള്ളത് . കുറെ അധികം ആളുകൾ അവിടെ ഉണ്ടായിരുന്നു . എല്ലാവരും മിലിറ്ററി യൂണിഫോമിൽ .. അതിൽ ഇരുപതോളം ആളുകളെ മറ്റുള്ളവരിൽ നിന്നു വേറിട്ടു നിറുത്തിയിരുന്നു. സൈനിക വേഷത്തിൽ തന്നെ ആയിരുന്നെങ്കിലും അവരുടെ പ്രവർത്തികളിലും ജോലികളിലും മറ്റുള്ള സൈനികരിൽ നിന്നും എന്തോ ഒരു വ്യത്യാസം ഉണ്ടായിരുന്നു .

കാണാനെത്തുന്ന ദൂരത്തൊന്നും  മറ്റാരും ഉണ്ടായിരുന്നില്ല . മണൽകൂമ്പാരങ്ങൾ മാത്രം . ആ ഇരുപതു പേരും തിരക്കിട്ട പണിയിൽ ആയിരുന്നു. അതിൽ തന്നെ അവർ രണ്ടു ഗ്രൂപ് ആയിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത് . അല്പം സമയത്തിനു ശേഷം അവരവർ അവരുടെ ജോലി അവസാനിപ്പിച്ചു.
 എല്ലാം തയ്യാറായതിന്റെ സന്തോഷമോ  ഉത്കണ്ഠയോ അവരുടെ മുഖത്തു പ്രകടമായിരുന്നു . അതിലൊരാൾ തന്റെ ചുമൽ നേരെ നിവൃത്തി തല ഉയർത്തി ആകാശത്തേക്ക് നോക്കി അജ്ഞാതനായ ഏതോ ശത്രുവിനോട്  നേരെ ഉറക്കെ പറഞ്ഞു . "പറ്റുമെങ്കിൽ  ഞങ്ങളെ കണ്ടു പിടിച്ചോളൂ... " മറ്റുള്ളവർ ഉറക്കെ ചിരിച്ചു . അവർ ആസ്വദിക്കുകയായിരുന്നു അത്രയും പരിഭ്രമത്തിനിടയിലും ആരുടെ ഒക്കെയോ കണ്ണു വെട്ടിച്ചതിന്റെ തമാശയും സന്തോഷവും ...

1996-1998

തൊണ്ണൂറുകൾ രാഷ്ട്രീയ അസ്ഥിരതയുടെ കാലമായിരുന്നു  ഇന്ത്യക്കു സമ്മാനിച്ചത് . നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ ഉള്ള ഗവൺമെന്റിന് ശേഷം 1996 ൽ   അരങ്ങേറിയ ഇലക്ഷനിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല . പതിനൊന്നാം ലോകസഭാ ഇന്ത്യക്കു സമ്മാനിച്ചത് മൂന്നു പ്രധാനമന്ത്രിമാരെ ആണ് . വാജ്‌പേയിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ രൂപീകരിച്ചെങ്കിലും അതിനു ഏതാനും   ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു . അതിനു ശേഷം  എച്  ഡി  ദേവഗൗഡ പ്രധാനമന്ത്രി ആയെങ്കിലും 18  മാസത്തെ ഭരണത്തിന് ശേഷം ആ ഗവൺമെന്റും വീണു. അതിനു  ശേഷം ഗുജ്റാൾ പ്രധാനമന്ത്രി ആയെങ്കിലും ഏതാനും മാസത്തെ ഭരണത്തിന് ശേഷം അതും തകർച്ചയിലേക്ക് വീണു. ഇന്ത്യയിൽ വീണ്ടും ഒരു തിരഞ്ഞെടുപ്പിന് കാലം ഒരുങ്ങി .

1998 ലെ ഇലക്ഷനിൽ ജയിച്ചു കൊണ്ട് വാജ്‌പേയി ഗവണ്മെന്റ് രൂപീകരിച്ചു . ഇന്ത്യയെ ഒരു പൂർണ അണ്വായുധ രാജ്യം ആക്കുമെന്നും പരീക്ഷണങ്ങൾ തുടരും എന്നും പറഞ്ഞു കൊണ്ടായിരുന്നു ബി ജെ പി ഇലക്ഷനെ നേരിട്ടത് . 1974 ലെ ആദ്യത്തെ അണ്വായുധ പരീക്ഷണത്തിന്  ശേഷം ഇന്ത്യ പൂർണ തോതിൽ ഒരു പരീക്ഷണം നടത്തിയിരുന്നില്ല . ലോക രാജ്യങ്ങളിൽ നിന്നു തന്നെ ഇന്ത്യ കടുത്ത എതിർപ്പ് നേരിട്ടിരുന്നു .ഇന്ദിരാ  ഗാന്ധിക്ക് ശേഷം  നരസിംഹ റാവു വീണ്ടും പരീക്ഷണങ്ങൾക് അനുവാദം നൽകിയിരുന്നെങ്കിലും രാഷ്ട്രീയ നിലപാടുകളുടെയും രാജ്യാന്തര എതിർപ്പിന്റെയും ഫലമായി അതെങ്ങും എത്താതെ പോവുകയായിരുന്നു .
സി ഐ എ ടെ കടുത്ത നിരീക്ഷണത്തിൽ ആയിരുന്നു അക്കാലങ്ങളിൽ ഇന്ത്യ . ആണവായുധ പരീക്ഷണങ്ങളുടെ ചെറു ലാഞ്ചന പോലും അമേരിക്ക കണ്ടെത്തുകയും അതിനെ രാജ്യാന്തര തലത്തിൽ അറിയിച്ച ഇന്ത്യയെ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു .

1996 ൽ നരസിംഹ റാവുവിൽ നിന്ന് അധികാരം ഏറ്റെടുത്ത ഉടനെ തന്നെ വാജ്‌പേയി ഗവണ്മെന്റ് അണ്വായുധ പരീക്ഷണങ്ങൾ തുടരുവാനുള്ള അനുമതി നൽകിയിരുന്നെങ്കിലും ഹ്രസ്വമായ ഭരണത്തിന് ഇടയിൽ ഒന്നും നടക്കാതെ  വന്നു . 1998 ലെ ഗവൺമെന്റ് രൂപീകരണത്തിന്  ശേഷം വീണ്ടും അണ്വായുധ പരീക്ഷണങ്ങൾ തുടരുവാനുള്ള അനുമതിക്ക് ഒപ്പിട്ടു പ്രധാനമന്ത്രി.

19 മാർച് 1998

പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് , ഇന്ത്യ ആണവായുധ പരീക്ഷണങ്ങൾക് മുതിരാനുള്ള  സാധ്യതകളെ കുറിച്ച് രാജ്യാന്തര തലത്തിൽ പരാതി ഉന്നയിച്ചു . എങ്കിൽ തന്നെയും ലോക രാഷ്ട്രങ്ങൾ അതിനു അത്രക്ക് പ്രാധാന്യം നൽകിയിരുന്നില്ല . അതിനുള്ള സാധ്യതകൾ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി ഇതിനോടകം തന്നെ അതു കണ്ടെത്തിയേനെ . 1974 ലെ ഒന്നാം പൊഖ്‌റാൻ പരീക്ഷണത്തിന് ശേഷം സി ഐ  എ ഇന്ത്യയിലുള്ള നിരീക്ഷണം വളരെ ശക്തമാക്കിയിരുന്നു . ഇതു കൂടാതെ അമേരിക്കൻ സാറ്റലൈറ്റുകൾ ഇന്ത്യയിലെ ചെറു ചലങ്ങൾ പോലും സ്ഥിരമായി  ഒപ്പിയെടുത്തിരുന്നു . കൃത്യമായി പറഞ്ഞാൽ ഇന്ത്യയിലെ തെരുവിൽ നിൽക്കുന്ന ഒരാളുടെ കൈയിൽ ഉള്ള വാച്ചിൽ സമയം പോലും കൃത്യമായി ഒപ്പിയെടുക്കുന്ന രീതിയിൽ ആയിരുന്നു അവരുടെ പ്രവൃത്തനങ്ങൾ .

20 മാർച്ച്

പ്രധാനമന്ത്രിയുടെ ഓഫീസിൽ അതീവ രഹസ്യമായ ഒരു മീറ്റിംഗ് നടക്കുകയായിരുന്നു . പ്രധാനമന്ത്രിയെ കൂടാതെ മറ്റു കുറച്ചു പേർ  കൂടി ഉണ്ടായിരുന്നു . DRDO ചീഫ് എ പി ജെ  അബ്ദുൾകലാം, അറ്റോമിക് എനെര്ജി മേധാവി ചിദംബരം  കൂടാതെ  BARC മേധാവി അനിൽ കാകോദ്കർ , National Security Advisor    ബ്രജേഷ് മിശ്ര , അദ്വാനി എന്നിവരായിരുന്നു അവർ . യഥാർത്ഥത്തിൽ വളരെ മുൻപേ തന്നെ ഇന്ത്യ പരീക്ഷണങ്ങൾക്ക്  തയാറായിരുന്നു . എന്നാൽ അതിനുള്ള  ലഭിക്കപ്പെട്ടിരുന്നില്ല. അമേരിക്കൻ ചാര കണ്ണുകളെയും രാജ്യാന്തര എതിർപ്പുകളും വിലങ്ങു തടി തീർത്തു . അന്നത്തെ മീറ്റിങ്ങിൽ വാജ്‌പേയ് എല്ലാം ഒന്നു കൂടി ഉറപ്പു വരുത്തി . ഇന്ത്യ ഒരു അണുപരീക്ഷണത്തിനു പൂർണ തോതിൽ സജ്ജമാണെന്ന് ആ ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയെ അറിയിച്ചു .
ഏപ്രിൽ 27 എന്ന തീയതി തീരുമാനിക്കപ്പെട്ടെങ്കിലും പിന്നീട് അത് മാറ്റേണ്ടി വന്നു. എന്തെന്നാൽ അറ്റോമിക് എനെര്ജി മേധാവി ചിദംബരത്തിന്റെ മകളുടെ കല്യാണം അന്നായിരുന്നു . ഇപ്പോഴത്തെ സാഹചര്യത്തിൽ മകളുടെ കല്യാണത്തിന് അദ്ദേഹം എത്തിയില്ലെങ്കിൽ അത് പലർക്കും സംശയം വളർത്തുമെന്നതിനു ഉതകും . പ്രത്യേകിച്ച് അമേരിക്കയുടെ ചാരകണ്ണുകൾ അത് കൃത്യമായി മനസിലാക്കും . അതിനാൽ ആ തീയതി മാറ്റി വക്കപെട്ടു .

മെയ് ആദ്യാവരം തന്നെ അണ്വായുധ സാമഗ്രികളും ഉപകരണങ്ങളും BARC ന്റെ മുംബൈ ഓഫീസ് ൽ നിന്നും ജൈസാൾമീർ ആർമി കേന്ദ്രത്തിലേക്കു മാറ്റി . അവിടെ നിന്ന് അവയെല്ലാം ട്രക്കുകളിൽ പൊഖ്‌റാനിലേക് മാറ്റി.
ഇരുപതോളം ശാസ്ത്രജ്ഞരും വളരെ കുറച്ച് ആർമി ഒഫീഷ്യലും ആയിരുന്നു ഇതിനെ കുറിച്ച അറിവുള്ളവർ.
പറയുന്നു ഇന്ത്യയുടെ  പ്രതിരോധമന്ത്രിക്ക് പോലും ഈ പരീക്ഷണത്തെ കുറിച്ച അറിവുണ്ടായിരുന്നില്ല . ഇതുകൂടാതെ  പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 58 എഞ്ചിനീയർമാരും ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നു . ഇവർക്കെല്ലാം ഈ പരീക്ഷണത്തിന്റെ രഹസ്യ സ്വഭാവത്തെ പറ്റി അറിവുണ്ടായിരുന്നു. ഗവർമ്മന്റിന്റെ ഇടനാഴികളിൽ പോലും ചാരന്മാർ ചിലപ്പോൾ ഒളിഞ്ഞിരിക്കുന്നുണ്ടാകും എന്നതിനാൽ ഒരു വിവരവും പുറത്തു വിട്ടിരുന്നില്ല .ഭൂമി ശാസ്‌ത്രപരമായി ഇന്ത്യയുടെ ആണവ പരീക്ഷണ സ്ഥലം , പൊഖ്‌റാൻ അത്ര സുരക്ഷിതമായ ഒന്നായിരുന്നില്ല . നീണ്ടു നിവർന്നു കിടക്കുന്ന മരുഭൂമിയിൽ നിന്നും അമേരിക്കൻ ചാര കണ്ണുകളെ കബളിപ്പിക്കുക അത്ര എളുപ്പം ആയിരുന്നില്ല . ഇതിനു മുൻപ് പലപ്പോഴും പരീക്ഷണത്തിന് മുതിര്ന്നപ്പോഴെല്ലാം അമേരിക്ക അത് കണ്ടു പിടിച്ചിരുന്നു . ഇതു കൂടാതെ ഇന്ത്യൻ ആർമിയും ശാസ്ത്രജ്ഞരും പല കോഡുകളും ഉപയോഗിച്ചിരുന്നു . 5 ബോംബുകൾ ആയിരുന്നു പരീക്ഷണത്തിന് തയാറാക്കിയിരുന്നത് . അതിലെ ഹൈഡ്രജൻ ബോംബ് ഷാഫ്റ് അറിയപ്പെട്ടത് വൈറ്റ് ഹൗസ് എന്നും അറ്റോമിക് ബോംബ് ഷാഫ്റ് താജ് മഹൽ എന്നുമായിരുന്നു അറിയപ്പെട്ടിരുന്നത് . വൈറ്റ്  ഹൗസ് തകർന്നു എന്ന  ഒരു വാർത്ത ഡൽഹിയിൽ എത്തുമ്പോൾ അമേരിക്കൽ രഹസ്യാന്വേഷണ സംഘം അത് ചോർത്തിയാലും ഫേക്ക് ന്യൂസ് ആണെന്ന് മനസിലാക്കി അവരത് തള്ളി കളയുമെന്ന് ഇന്ത്യക്ക് വ്യക്തമായി അറിയാമായിരുന്നു .

ഇരുപത് അംഗ ശാസ്ത്രജ്ഞർ  രണ്ടു ഗ്രൂപ്പുകളായിട്ട് തിരിച്ചിരുന്നു. ആദ്യത്തെ ഗ്രൂപ് മൂന്ന് ആണവായുധങ്ങളും അടുത്ത ഗ്രൂപ്പ് 2 ആയുധങ്ങളും ആയിരുന്നു പരീക്ഷിക്കുന്നത് . എല്ലാ ആളുകളും മിലിറ്ററി യൂണിഫോം അണിഞ്ഞിരുന്നു . എല്ലാവർക്കും കോഡ് നാമവും നൽകിയിരുന്നു . ഒരുപാട് ആളുകൾ ഒരേ സമയം ജോലിയിൽ ഏർപ്പെടാതെ ഇരിക്കാൻ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയും ശ്രദ്ധിച്ചിരുന്നു . കൂടാതെ പരമാവധി ജോലികൾ രാത്രി തന്നെ ചെയ്യുവാനും തീരുമാനിച്ചു . ഒരുപാട് രഹസ്യമാക്കാതെ കുറച്ച പരസ്യമാക്കിയാൽ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം അത് വിശ്വസിക്കില്ല എന്നു റോ യ്ക്ക് അറിയാമായിരുന്നു .

2  ഷാഫ്റ്റുകൾക് വേണ്ടി 50  മീറ്ററിലധികം മണ്ണ് നീക്കം ചെയേണ്ടതായി വന്നു . അത്രയും മണൽകൂന കാണുമ്പോൾ സാറ്റലൈറ്റുകൾ അത് ഒപ്പിയെടുക്കും എന്നറിയാമെന്നതിനാൽ  ആ ഷാഫ്ട് നു ചുറ്റും ചെറിയ ടെന്റുകൾ സ്ഥാപിക്കുകയും "Water Position " എന്ന ബോർഡ് സ്ഥാപിക്കുകയും  ചെയ്തു .

ഒടുവിൽ ആ ദിവസം വന്നെത്തി . എല്ലാ ഷാഫ്റ്റുകളും അതാത് സ്ഥാനത് ഉറപ്പിച്ചു .
മാർച്ച് 11
ആദ്യത്തെ മൂന്ന് ബോംബുകളും തലേന്നേ സ്ഥാപിച്ചിരുന്നു . കാറ്റിന്റെയും കാലാവസ്ഥയുടെയും അവസ്ഥ അനുസരിച്ച സമയം തീരുമാനിച്ചു . രാവിലെ മുതൽ കാറ്റിന്റെ വേഗത മാറി മറിയുന്നതിനാൽ അവർ കാത്തിരുന്നു. ഒടുവിൽ വൈകുന്നേരത്തോടെ കാറ്റവസാനിച്ചു .  ഡി ആർ  ഡി  ഒ  ഉദ്യോഗസ്ഥാനായ ഡോക്ടർ  കെ സന്താനം, പരീക്ഷണം ആക്ടിവേറ്റ്  ചെയ്യുവാനുള്ള  2 കീ , സേഫ്റ്റി  ഓഫീസർ ആയ വാസുദേവ്നു കൈമാറി.എല്ലാം ഒരിക്കൽ കൂടി നോക്കിയതിനു ശേഷം അദ്ദേഹം ആ കീ ബാർക്കിന്റെയും ഡി ആർ ഡി ഓടേയും ഉദ്യോഗസ്ഥർക്ക് കൈമാറി . വൈകിട് 3 .45 നു പൊഖ്‌റാനിൽ  അനുഭവപ്പെട്ടു . അതെ ഇന്ത്യയുടെ അണുപരീക്ഷണം യാഥാർഥ്യമായി .
അബ്ദുൾകലാം , ചിദംബരം എന്നീ ശാസ്ത്രജ്ഞരും അതോടൊപ്പം ചരിത്രത്തിന്റെ ഭാഗമായി . മെയ് 13 ന് അടുത്ത 2 ബോംബുകളും പരീക്ഷിക്കപെട്ടു .

പരീക്ഷണങ്ങൾ നടന്ന ഏതാനും മണിക്കൂറുകൾക്കകം പ്രധാനമന്ത്രി ഇന്ത്യയുടെ ആണവപരീക്ഷണത്തെ കുറിച്ച് ലോകത്തെ അറിയിച്ചു . അപ്പോൾ മാത്രമാണ് അമേരിക്കയും പാകിസ്ഥാനും അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയുടെ ആണവശേഷിയുടെ യഥാർത്ഥ വലിപ്പത്തെ കുറിച്ച് അറിഞ്ഞത് .
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന്റെ കോഡ് നെയിം ബുദ്ധൻ ചിരിക്കുന്നു എന്നായിരുന്നു . എന്തെന്നാൽ ഒരു ബുദ്ധ പൗർണമി ദിനത്തിൽ ആയിരുന്നു പരീക്ഷണം . പിന്നീട് അത് പൊഖ്‌റാൻ 1 അറിയപ്പെട്ടു . 1998 ലെ ആണവ പരീക്ഷണത്തിന്റെ പേര് ഓപ്പറേഷൻ ശക്തി എന്നായിരുന്നു .